വെള്ളരിക്കുണ്ട്: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി 176 ദിവസമായി നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സജീവ് ജോസഫ് എംഎൽഎയും സമരപ്പന്തലിൽ എത്തി.
വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുകയും കർഷകരുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നൽകുകയും ചെയ്യണമെന്ന് ഇരുവരും പറഞ്ഞു. 100 മണിക്കൂർ നിരാഹാരമനുഷ്ഠിക്കുന്ന ഷിനോജ് ഇളംതുരുത്തിയെ നേതാക്കൾ ഷാൾ അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ബേബി ചെമ്പരത്തി, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ജിജി കുന്നപ്പള്ളി, ജിമ്മി ഇടപ്പാടി, ബാബു കോഹിനൂർ എന്നിവർ പങ്കെടുത്തു.